2011 ജനുവരി 20, വ്യാഴാഴ്‌ച

കണ്ണില്‍
കണ്ണില്‍
മുഖംപൂഴ്ത്തി
നമ്മള്‍ കരഞു
ആ പ്രളയത്തില്‍
ഞാന്‍മാത്രം
മുങ്ങിമരിച്ചതെങ്ങനെ?

ദൈവമെന്നൊരാള്‍

ആകാശചരുവിലെ
നക്ഷത്രങ്ങള്‍ക്കിടയിലൂടെ
ഉറക്കത്തില്‍
ഞാന്‍
നടക്കാനിറങ്ങി...

കൂടെവന്നിരുന്നു
ദൈവമെന്നൊരാള്‍...

എപ്പൊഴൊ
അയാള്‍ചോദിച്ചു
"തോറ്റൊ?"

ഞാന്‍ചോദ്യഭാവത്തില്‍
അയാളെനോക്കി...

ഇപ്പോള്‍
ആ മുഖത്തിന്
എന്‍റെ
മുഖച്ഛായ...

ഞാന്‍
നെടുവീര്‍പ്പോടെ
നക്ഷത്രങ്ങളെ
നോക്കി...

എന്‍റെയുള്ളിലെ
തണുത്തകാറ്റിന്‍റെ
നിലവിളി
ദൈവം
കേട്ടുവൊ?

അയാളുടെ
സ്വരം ഞാന്‍കേട്ടു...

"എന്നും
നിന്നെതോല്‍പ്പിച്ചത്
നീമാത്രമായിരുന്നു"

ഞാന്‍
നിര്‍വ്വീകാരികതയോടെ
ദൈവത്തെനൊക്കി...
അവിടം
ശൂന്യമായിരുന്നു...

അകലെ
രാത്രിയുടെ
സൂര്യനെ
മേഘങ്ങള്‍
മറച്ചുപിടിച്ചിരുന്നു...

2011 ജനുവരി 17, തിങ്കളാഴ്‌ച

പരിചിതമല്ലാത്ത
ഒരനുഭവം
അനുഭവിച്ചുകൊണ്ടിരിക്കയാണുഞാന്‍

facebookതുറക്കാന്‍
ഞാന്‍ ഭയപ്പെടുന്നു
ഒരിക്കല്‍പോലും
കാണാത്ത
ആരൊക്കെയൊ
കൈനീട്ടി
ഹൃദയത്തെ
സ്പര്‍ശ്ലിക്കുന്നു

വിഷ്ണുമാഷിന്
അരുണ്‍പ്രസാദിന്
എല്ലാവരോടും
നന്ദിയോടെ

2011 ജനുവരി 15, ശനിയാഴ്‌ച

നില്‍ക്കു

ഒരുനിമിഷം
നില്‍ക്കു...

എന്തിനാണ്
ഉറക്കെചിന്തിച്ച്
ശബ്ദമില്ലാതെ
ചിരിക്കുന്നത്?

ഒരുനിമിഷം
നില്‍ക്കു...

എത്രകരഞ്ഞിട്ടാണ്
ഈപുഴ
ഹൃദയത്തില്‍നിന്ന്
കിഴക്കോട്ടൊഴുകുന്നത്?

ഒരുനിമിഷം
നില്‍ക്കു...

ആരേചുംബിച്ചിട്ടാണ്
ചുണ്ടുകള്‍
ഇതുപോലെ
കരിഞ്ഞുപോയത്?

ഒരുനിമിഷം
നില്‍ക്കു...
മരിച്ചിട്ട്
എത്രനാളായി

2011 ജനുവരി 11, ചൊവ്വാഴ്ച

ഭൂമിയില്‍ നിന്ന് ഇറങ്ങിപോയൊരാള്‍

==================
ഇത്ഒരു സിനിമാസംവിധായകനോടുള്ള ആരാധനാമനോഭാവമല്ല.
ലോഹിതദാസെന്ന വ്യക്തിയുടെ മനുഷ്യത്വത്തിനുമുന്നില്‍
അപ്രസക്തമായ
ഒരുപ്രണാമരേഖ
^^^^^^^^^^^^^^^^^^
നിന്‍റെ
ചിന്തയില്‍നിന്ന്
വേദനയുടെ
കരിമ്പടംപുതച്ച്
ഇടക്കെല്ലാം
ദൈവം
ഭൂമിയിലൂടെ
ഇറങ്ങിനടക്കുമായിരുന്നു

ഭ്രാന്തനായി
കൊലപാതകിയായി
വിഡ്ഢിയായി
ഞങ്ങള്‍ക്കിടയിലൂടെ
കടന്നുപോകുമായിരുന്നു

നീ
മനുഷ്യഹൃദയങ്ങളിലെ
കടലിനുമീതെ
നീനടന്നു
ജീവിതത്തിന്‍റെ
ഇടുങ്ങിയ
ഇരുള്‍വഴികളിലൂടെ
ചങ്കുകനത്ത്
അലഞ്ഞു

നിന്‍റെ
ഉള്‍ക്കാച്ചയുടെ
നോട്ടംനഷ്ടപ്പട്ട്
നിന്‍റെ
കഥാപാത്രങ്ങള്‍
ഇപ്പോള്‍
ഗ്രാമങ്ങളില്‍
ചന്തകളില്‍
തെരുവുകളില്‍
അനാഥരായിരിക്കുന്നു

അവര്‍ക്ക്
ഒരര്‍ത്ഥവുമില്ലാതായിരിക്കുന്നു

ഒടുവില്‍
ജീവിതത്തിന്‍റെ
എല്ലാതനിയാവര്‍ത്ത
നങ്ങള്‍ക്കുമൊടുവില്‍
മരണത്തിന്‍റെ
തിരശീല
വാരിപുതച്ച്
നീ
ഭൂമിയില്‍നിന്ന്
ഇറങ്ങിനടന്നു

ഇപ്പോള്‍
നീമറന്നുവച്ച
സങ്കടങ്ങള്‍
നിന്നെസ്നേഹിക്കു
ന്നവരുടെ
സ്വപ്നങ്ങളില്‍
കറുത്തപൂച്ചകളായ്
മുട്ടിയുരുമി
കുറുകുന്നുണ്ടാകണം

=================
രതീഷ്ക്യഷ്ണ

2011 ജനുവരി 10, തിങ്കളാഴ്‌ച

മരിച്ചമൌനങ്ങള്‍

മുറിയുടെ
വാതില്‍തുറക്കുമ്പോള്‍
തള്ളിവരുന്ന
അസഹ്യമായമൂകത

ഇരുട്ടിന്‍റെ
കനത്തഭാരം
ആരോഎന്‍റെ
നെഞ്ചില്‍വച്ച്
മറന്നുപോയിരിക്കുന്നു

ഓര്‍മ്മകളുടെ
ശവക്കച്ചപുതച്ച്
മരിച്ചമൌനങ്ങള്‍
എന്നെതേടിവരുന്നു

വസന്തത്തിന്‍റെ
കാലൊച്ചകേട്ട്
നിലാവേറ്റ്
നിലവിളിക്കുന്ന
ഉണങ്ങിയചില്ലകള്‍

പുകപിടിച്ചചിന്തയില്‍
ഇനിയും
എരിഞ്ഞുവിളിക്കുന്ന
വാക്കുകള്‍

നിന്നെ
കാത്തിരുന്നുമടുത്ത
രാത്രിക്ക്
ഇപ്പോള്‍
യുഗങ്ങളുടെ
പഴക്കം

മറന്നുവച്ചിരുന്നുഞാന്‍
കഴിഞ്ഞജന്മത്തില്‍
നിന്‍റെ
ഹൃദയത്തിലൊരുതുള്ളി
കണ്ണുനീര്‍

2011 ജനുവരി 9, ഞായറാഴ്‌ച

ഒരുചുംബനം കൊണ്ട്

ഒരു
ചുംബനംകൊണ്ട്
എന്‍റെ
ആകാശവും
ഭൂമിയും
നീസ്വന്തമാക്കി

ശേഷിച്ചത്
എന്‍റെ
ഹൃദയവും

നിനക്കെന്തിനാണത്?
നിന്‍റെ
ഒരൊറ്റപെനാല്‍റ്റി കിക്ക്
അതുപാതാളത്തിലെത്തിച്ചു

2011 ജനുവരി 8, ശനിയാഴ്‌ച

ദൈവത്തിന്‍റെ സ്വപ്നങ്ങള്‍

ദൈവം
സ്വപ്നംകാണാറുണ്ടൊഎന്ന്
നമ്മള്‍
ഒരുമിച്ച്സംശയിച്ചു

പ്രപഞ്ചം
ദൈവത്തിന്‍റെ
സ്വപ്നമാണെന്ന്
നീ

ദൈവം
നമ്മുടെസ്വപ്നമാണെന്ന്
ഞാന്‍

വഴിപോക്കനായ
വൃദ്ധന്‍
പറഞ്ഞത്
ദൈവത്തിന്‍റെ
സ്വപ്നങ്ങള്‍
കടലിനുമീതെ
നടക്കാറുണ്ടെന്ന്
ബോധിവൃക്ഷമായ്
തളിര്‍ക്കാറുണ്ടന്ന്

വടിയൂന്നിപോയൊരാ
അര്‍ദ്ധനഗ്നന്‍
ആരുടെ
പാഴസ്വപ്നമെന്ന്
ഞാന്‍
പരിതപിച്ചു

അത്
ഇന്ത്യയുടെ
മഹത്വമെന്ന്
നീ മന്ത്രിച്ചു

2011 ജനുവരി 6, വ്യാഴാഴ്‌ച

മരിച്ചയാള്‍ കവിത എഴുതുകയാണ്

അയാള്‍
തൂങ്ങിമരിച്ചു

വാക്കുകള്‍
തൊണ്ടയില്‍
കുരുങ്ങി
പ്രാണഞരമ്പുപൊട്ടി
കണ്ണുതുറിച്ച്
നാക്കുകടിച്ച്
അവളുടഹൃദയത്തില്‍
അയാള്‍
തൂങ്ങിമരിച്ചു

വാക്കുകളള്‍
തൊണ്ടയില്‍കുരുങ്ങി
അവളുടെഹൃദയത്തില്‍
തൂങ്ങിമരിച്ച
അയാളുടെപ്രേതം
ഇപ്പോള്‍
താടിവളര്‍ത്തി
ബീഢിവലിച്ച്
കവിത
എഴുതുകയാണ്

ചങ്കില്‍തട്ടി
വക്കുപൊട്ടിയ
വാക്കുകള്‍
എത്രചേര്‍ത്തുവച്ചിട്ടും
കവിതയാകുന്നില്ല
വാക്കുകളെത്രകടമടുത്തിട്ടും
കവിതയാകുന്നില്ല

താളുകളുടെഓരംചേര്‍ന്ന്
ശൂന്യമായ
ഇടങ്ങളില്‍
കവിത
തിരിഞ്ഞും
മറിഞ്ഞുംകിടന്നു

ഒടുവില്‍
മരിച്ചയാളുടെ
പ്രേതം
എഴുതിവച്ചതെല്ലാം
വെട്ടാന്‍തുടങ്ങി
വെട്ടി വെട്ടിഅദ്യത്തെ
വാക്കും
വെട്ടികഴിഞ്ഞപ്പൊള്‍
ഒരുകവിത
പൂര്‍ത്തിയായി

[ഇതിനെയാണൊ
കവ്യനീതിയെന്നുപറയുന്നത്]

ഏതു മഴക്കാലമാണത്...

പുറത്ത്മഴ ആര്‍ത്തുപെയ്യുന്നു...
ഓര്‍മ്മകളുടെ പെരുമഴയില്‍ കുത്തിയൊലിച്ച് ഞാനൊരു ഓലകുടിലില്‍
ഞെട്ടിയുണരുന്നു...

ഏതുമഴക്കാലമാണത്?

ഒരു തീപ്പട്ടികൊള്ളിപ്രാണന്‍പൊട്ടികത്തുന്ന ശബ്ദം...
മണ്ണെണ്ണവിളക്കിന്‍റെ
മഞ്ഞവെളിച്ചത്തില്‍
ഒരുമുഖം...

അമ്മയാണ്...

മഴവെള്ളം
ഇറ്റുവീഴുന്നിടത്തെല്ലാം
പാത്രങ്ങള്‍...
നനയാതെ
ചുരുട്ടിവച്ചപായയില്‍
അമ്മയുടെ
മടിയില്‍
ഞാന്‍കിടന്നു...
മഴയുടെ തണുത്തതുള്ളികള്‍
ഇടക്കിടെ
മുഖത്ത്
തെറിച്ചുവീഴുണു...
എപ്പൊഴൊ
ഒരുചൂടുള്ള
മഴത്തുള്ളി...

നെഞ്ചില്‍
തടഞ്ഞ്
അത്ചുട്ടുപൊള്ളി...

ഒരു
വിളി...
ഒരു
തെറിവിളി...

അച്ഛനാണ്...

മുറ്റത്ത്
ഇറവെള്ളം
നിറഞ്ഞ
പാത്രങ്ങള്‍
മറിഞ്ഞുവീഴുന്നു...

ഏതുമഴക്കാലമാണത്...

2011 ജനുവരി 4, ചൊവ്വാഴ്ച

ദൈവനാമത്തില്‍

എന്താണ്
നീ
ചോദിച്ചത്?

ദൈവം
ചിരിക്കുമൊ
എന്നൊ?

അപ്പൊള്‍
ഞാന്‍
കരയുകയായിരുന്നല്ലൊ...

എന്താണ്
നീചോദിച്ചത്?

ദൈവത്തെ
കാണാനാകുമൊ എന്നൊ?

അപ്പൊള്‍
ഞാന്‍
നിന്‍റെ
കണ്ണുകളില്‍
ഉറ്റുനോക്കുകയായിരുന്നല്ലൊ...

എന്താണ്
നീചോദിച്ചത്?

ദൈവത്തെ
ഉമ്മവക്കാനാകുമൊ എന്നൊ?

അപ്പൊള്‍
എന്‍റെ
ചുണ്ടുകള്‍
നിന്‍റെ
കുഞ്ഞിളം
കൈകളില്‍
അമര്‍ന്നിരിക്കയായിരുന്നല്ലൊ...